പാലക്കാട് : വെളളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജംഗ്ഷന്‍ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ് വിഭാഗമാണ് തുക പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശിയും ആന്ധ്രാപ്രദേശിലെയിലെ കാളഹസ്തിയിലെ സ്വർണാഭരണശാലയിലെ വില്പനക്കാരനുമായിരുന്നു യാത്രക്കാരനെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തോൾബാഗിലെ രഹസ്യ അറയിൽ 500 രൂപയുടെ 96 കെട്ടുകളിലാക്കിയാണ് പണം സൂക്ഷിച്ചത്.
വളാഞ്ചേരിയിലെ ഒരു വ്യാപാരിക്കു നൽകാൻ അയച്ചതാണു തുകയെന്നാണ് പിടിയിലായയാൾ അധികൃതർക്കു നല്കിയ വിവരം. പണം കണ്ടുകെട്ടി ആദായനികുതി വകുപ്പിന് കൈമാറിയതായി ആർപിഎഫ് അധികൃതർ പറഞ്ഞു. ആർപിഎഫ് ക്രൈം ഇൻറലിജൻറ്‌സ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾ ഒ.കെ. അജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.