ന്യൂഡൽഹി: മദ്യനയകേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്പീൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി അവധി കഴിഞ്ഞ് തുറന്നതിന് ശേഷമാവും കെജ്രിവാളിന്റെ ഹരജി എന്ന് പരിഗണിക്കണമെന്ന് തീരുമാനിക്കുക.
കെജ്രിവാളിന്റെ ഹരജി അടിയന്തരമായി പരിഗണിക്കുന്നതിന് സുപ്രീംകോടതി ഇന്ന് പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നില്ല. കോടതിയുടെ കലണ്ടർ പ്രകാരം വ്യാഴാഴ്ച ഈദുൽ ഫിത്വർ അവധിയാണ്. വെളളിയാഴ്ച പ്രാദേശിക അവധിയുമാണ്. ആഴ്ചാവസാനമുള്ള രണ്ട് അവധിയും കൂടി കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ചയാണ് ഇനി കോടതി തുറക്കുക.
കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി ചീഫ് ജസ്റ്റിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്നും സിങ്വി അഭ്യർഥിച്ചിരുന്നു. എന്നാൽ വാദം കേൾക്കുന്നത് സംബന്ധിച്ച് മൗനം പാലിച്ച ചീഫ് ജസ്റ്റിസ് വിഷയം പരിഗണിക്കാം എന്ന് മാത്രമാണ് രാവിലെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കെജ്രിവാൾ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇൻഡ്യ മുന്നണിയും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.