തിരുവനന്തപുരം: വന്ദേ ഭാരതിനെ സ്വാഗതം ചെയ്ത് ശശി തരൂർ, 25 ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു, വികസനം രാഷ്ട്രീയത്തിന് അതീതമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കണമെന്ന പഴയ ട്വീറ്റുകൾ റീട്വീറ്റ് ചെയ്താണ് പ്രസ്താവന.
വന്ദേ ഭാരതിന് കുതിക്കാൻ കേരളത്തിലെ റെയിൽവേ ട്രാക്കുകളും സിഗ്നലിംഗ് സംവിധാനവും സമഗ്രമായി നവീകരിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. കാലോചിതമായി ട്രാക്ക് നവീകരണമില്ലെന്നും, പഴഞ്ചൻ സിഗ്നലിംഗ് സംവിധാനം മാറ്റണമെന്നുമുള്ള കേരളത്തിന്റെ കാലങ്ങളായുള്ള ആവിശ്യങ്ങൾക്കുകൂടി പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഉയരുന്നത്. ട്രാക്കിന്റെ വളവുകൾ നിവർത്തുകയും, ആവശ്യമുള്ളയിടങ്ങളിൽ ട്രാക്കുകൾ പുനസ്ഥാപിക്കുകയും ചെയ്യുന്നതോടെ മറ്റ് ട്രെയിനുകളുടെ വേഗതയും കൂടും.
ലോക്കോ പൈലറ്റുമാർക്ക് ബ്രേക്കിംഗിന് കൂടുതൽ സമയം കിട്ടുന്നതിനുൾപ്പടെ സഹായകരമാകുന്ന ഡബിൾ ഡിസ്റ്റൻസ് സിഗനലിംഗ് സംവിധാനവും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനവും നടപ്പാക്കി വേഗത കൂട്ടുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തിന്‍റെ റെയിൽവേ വികസനത്തിനായി 156 കോടി രൂപയുടെ സമഗ്ര പദ്ദതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമവും കൊച്ചുവേളിയും പ്രധാന ടെർമിനലുകളായി നവീകരിക്കുന്നതോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്ക് കാര്യമായി കുറയും. ഈ സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതും പരിഗണനയിലുണ്ട്.