പാൾ : രൂപാന്തരം സംഭവിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യപരീക്ഷണത്തിന് അരങ്ങൊരുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുമ്പോൾ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം. പരിക്കേറ്റ രോഹിത് ശർമയ്ക്കു പകരം കെ.എൽ. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മത്സരം തുടങ്ങും. ഏഴുവർഷത്തിനുശേഷം ആദ്യമായാണ് ഒരു സാധാരണ ടീമംഗമായി കോലി കളിക്കുന്നത്. കളിക്കളത്തിൽ കോലിയുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടും. ജൂനിയർ താരം നയിക്കുന്ന ടീമിനോട് കോലി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും പ്രധാനം. പരമാവധി സ്കോർ ചെയ്യുക എന്നതിലായിരിക്കും മുൻ ക്യാപ്റ്റന്റെ ശ്രദ്ധ. ട്വന്റി 20 ക്യാപ്റ്റൻസ്ഥാനം കോലി ഒഴിഞ്ഞതാണെങ്കിൽ ഏകദിന ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയായിരുന്നു എന്നതും പ്രധാനം.
കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയുടെ ഒന്നാംനിര ഒടുവിൽ ഒരു ഏകദിനം കളിച്ചത്, മാർച്ചിൽ ഇംഗ്ലണ്ടിനെതിരേ. അതിൽ ഇന്ത്യക്കായിരുന്നു വിജയം. കഴിഞ്ഞതവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിനെത്തിയപ്പോൾ 5-1ന്റെ തകർപ്പൻ ജയം നേടിയിരുന്നു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തെംബ ബാവുമയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞ ക്വിന്റൺ ഡി കോക്ക് വൈറ്റ് ബോളിൽ മാത്രമായുള്ള പുതിയ ഇന്നിങ്സും തുടങ്ങുന്നു.