തൃശൂർ: കേരളത്തിൽ ബി.ജെ.പി ആധിപത്യമുറപ്പിക്കാൻ കുടുതൽ വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പത്മജ വേണുഗോപാൽ. അഞ്ചു വർഷത്തിനുള്ളിൽ അക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിവരികയാണ്. ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും. ഇക്കുറി കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിലായിരിക്കുമെന്ന് അതിൽ ഒരു സംശയവുമില്ലെന്നും പത്മജ വ്യക്തമാക്കി. ആലത്തൂരിൽ ടി.എൻ. സരസുവിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു പത്മജ.
ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ജനം വോട്ടിലൂടെ അദ്ദേഹത്തിന് പ്രതിഫലം നൽകും.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി. തനിക്ക് ഇപ്പോൾ സമാധാനപരമായ ഒരു ജീവിതമാണുള്ളത്. കോൺഗ്രസിലെ ആട്ടുംതുപ്പും കേൾക്കുകയോ ചവിട്ടുംകുത്തും കൊള്ളുകയോ വേണ്ട. ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബി.ജെ.പി. പാട്ടുപാടിയതുകൊണ്ടൊന്നും മണ്ഡലത്തിൽ വികസനമുണ്ടാകില്ലെന്നും രമ്യ ഹരിദാസ് എം.പിയെ പരോക്ഷമായി സൂചിപ്പിച്ച് പത്മജ പറഞ്ഞു.
ചാണകമെന്ന് വിളിച്ചാണ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തന്നെ പരിഹസിക്കുന്നത്. എന്നാൽ ചാണകം എന്ന് പറയുന്നത് പൂജ്യമായ വസ്തുവാണ്. അമ്പലത്തിലെ ചാണക വെള്ളം കുടിക്കാൻ ആർക്കും കുഴപ്പമില്ല എന്നും പത്മജ കൂട്ടിച്ചേർത്തു.