കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജനുവരി 14-ന് കോടതി വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഏറെ വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസിൽ വിചാരണ പൂർത്തിയായിരുന്നു. തുടർന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് 14-ാം തീയതി വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറുവിലങ്ങാട് മഠത്തിൽവെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിഷപ്പിനെതിരേ കേസെടുത്തത്.
കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ വലിയരീതിയിലുള്ള പ്രതിഷേധമാണുയർന്നത്. സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രീകൾ പ്രത്യക്ഷസമരവുമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 21 ദിവസത്തോളം അദ്ദേഹം പാലാ സബ് ജയിലിൽ തടവിൽ കഴിയുകയും ചെയ്തു. ഇതിനുശേഷമാണ് കേസിൽ ജാമ്യം ലഭിച്ചത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. സാക്ഷികളിൽ 25 കന്യാസ്ത്രീകളും 11 വൈദികരും മൂന്ന് ബിഷപ്പുമാരും ഉൾപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊബൈൽഫോണും ലാപ്ടോപ്പും അടക്കം കോടതിയിൽ നിർണായക തെളിവുകളായി ഹാജരാക്കുകയും ചെയ്തു.