കുമളി : നിരോധിത ലഹരിവസ്തുക്കളുമായി എക്സൈസ് സംഘത്തെ കബളിപ്പിച്ച് കടക്കാൻ ശ്രമിച്ച യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരം കവടിയാർ പാലസിൽ മഴുവൻചേരിൽ വിജിൻ വി.എസ്.(29), കുടപ്പനക്കുന്ന് ചൂഴം പാലകരയിൽ എസ്.ജെ. ഭവനിൽ നിധീഷ് (28), കവടിയാർ കരയിൽ അമ്പാടി വീട്ടിൽ കിരൺ (29) കവടിയാർ, കുറവൻകോണം ലളിത മന്ദിരംവീട്ടിൽ പ്രശോഭ് പ്രേം(27), വലിയതുറ കൊച്ച്തേപ്പ് സൗമ്യഭവൻ ഡൈന (22)എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ.യും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച കാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടന്ന ഇവരുടെ കാർ എക്സൈസ് കുമളി ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്ക് തടഞ്ഞു. വാഹനം നിർത്താൻ ശ്രമിക്കുന്നതുപോലെ കാട്ടിയ ഇവർ എക്സൈസ് സംഘം അടുത്തെത്തിയതോടെ അപകടകരമായ രീതിയിൽ കാറോടിച്ച് പോകുകയായിരുന്നു.
എക്സൈസ് സംഘം വാഹനം പിന്തുടർന്ന് അറുപത്തിമൂന്നാംമൈലിലെത്തിയപ്പോൾ പെട്രോൾപമ്പിന് ഉള്ളിൽ ഇവർ കയറ്റി ഇവർ കാർ പാർക്ക് ചെയ്തത് കണ്ടെത്തി. ഉദ്യോഗസ്ഥർ ഇവരെ പിടിക്കുമെന്നായതോടെ കാർ ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടയർ പഞ്ചറായി. വാഹനം നിർത്താതെ ദേശീയപാതയിലേക്ക് ഇറക്കി ഇവർ വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ സി.പി., സേവ്യർ പി.ഡി., രാജ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ്, ദീപു കുമാർ, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.