ലഖ്‌നൗ : ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍. സിറപ്പില്‍ നിരോധിത മയക്കു മരുന്നുകൾ കലർത്തിയിരുന്നതായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള കർശന നടപടിയുടെ ഭാഗമായിരുന്നു അറസ്റ്റെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ യുവാവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് 5,353 കുപ്പി കഫ് സിറപ്പ് കണ്ടെടുത്തതായി ഡെപ്യൂട്ടി നാർക്കോട്ടിക് കമ്മീഷണർ പ്രവീൺ ബാലി പിടിഐയോട് പറഞ്ഞു. പ്രശസ്ത കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് കൊഡീൻ സിറപ്പ് എന്ന് പേരിലായിരുന്നു കഫ് സിറപ്പുകളുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾ സൂക്ഷിക്കുന്നതിനോ വിൽക്കുന്നതിനോ നിയമപരമായ രേഖകളോ ലൈസൻസോ പ്രതിയുടെ കൈവശമുണ്ടായിരുന്നില്ല. 1985 ലെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് നടപടിയെടുത്തതെന്നും പ്രവീൺ ബാലി പറഞ്ഞു. ലഖ്‌നൗവിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ശൃംഖലയെ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.