തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപർ ഉള്‍പ്പെടെയുള്ളവർക്ക് അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക്ക വൈറസാണെന്ന് സ്ഥിരീകരണം. രോഗം ബാധിച്ചവരിൽ നിന്നും ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധന ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യം പുറത്തു വിട്ടത്. കൊതുകിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നാണ് നിഗമനം. കോടതിവളപ്പില്‍ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തി. കൂടാതെ കോടതിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ചൊറിച്ചല്‍, കൈകാല്‍ സന്ധി വേദന, കണ്ണിന് കഠിനമായ നീറ്റൽ എന്നീ പ്രയാസങ്ങളാണ് പലരും അനുഭവിക്കുന്നത്.
അഡീഷനല്‍ ജില്ല കോടതി (മൂന്ന്), അഡീഷനല്‍ ജില്ല കോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് രോഗം പിടിപ്പെട്ട രണ്ട് ന്യായാധിപരിൽ ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഇവർക്ക് രക്തത്തിൽ
പ്ലേറ്റ്ലെറ്റ് കുറയുന്ന അവസ്ഥയുമുണ്ട്. രോഗ വ്യാപനത്താൽ മൂന്ന് കോടതികളിലെയും ദൈനം ദിന പ്രവൃത്തികൾ കഴിഞ്ഞ ദിവസങ്ങളിൽ തടസപ്പെട്ടിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നത മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകിട്ട് ജില്ല കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന ജീവനക്കാരെ സംഘം പരിശോധിച്ചിരുന്നു.