തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തനം വടകരയിൽ ഒതുങ്ങിയെന്ന് കെപിസിസി നേതൃയോഗത്തിൽ വിമർശം. മറ്റ് 19 മണ്ഡലത്തിലും പ്രവർത്തനം നാമമാത്രമായിരുന്നെന്നും സ്ഥാനാർഥികൾ യോഗത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു വിമർശങ്ങൾ.
ഷാഫി പറമ്പിൽ സ്ഥാനാർഥി ആയതോടെ രാഹുൽ മാങ്കൂട്ടത്തിൽ വടകയിൽ കേന്ദ്രീകരിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയതിനും വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകിയതിനും പിന്നിൽ ഷാഫിക്കൊപ്പം നിന്ന് പ്രവർത്തിച്ചത് മാങ്കൂട്ടത്തിലാണെന്ന് ആരോപണമുയർന്നിരുന്നു.
വടകരയിൽ യൂത്ത്‌കോൺഗ്രസ് പലതരം പരിപാടികൾ നടത്തിയപ്പോൾ മറ്റിടങ്ങളിൽ ഇതുണ്ടായില്ല. സ്ഥാനാർഥി അല്ലാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ മണ്ഡലങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകേണ്ടിയിരുന്നു. യുഡിഎഫ് പ്രചാരത്തിൽ ചെറുപ്പക്കാരുടെ പങ്ക് കുറഞ്ഞത് തെരഞ്ഞെടുപ്പ് സമയത്തുതന്നെ വിമർശത്തിന് ഇടയാക്കിയിരുന്നു.
മുൻകാല തെരഞ്ഞെടുപ്പുകളിൽ എല്ലാ മണ്ഡലങ്ങളിലും യൂത്ത്‌കോൺഗ്രസിന്റെ തനത് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇക്കുറി അതുണ്ടായിട്ടില്ലെന്നും സ്ഥാനാർഥികൾ വിമർശിച്ചു.