തിരുവനന്തപുരം> ഉഷ്‌ണതരംഗ സാധ്യതയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിനാൽ സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കി.
നിലവിലുള്ള ഉഷ്ണതരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഈ മേഖലകളിൽ പകൽ 12 മുതൽ മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് കർശന പരിശോധന നടത്തിവരികയാണ്.
പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും പകൽ 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ പകൽ 12ന് അവസാനിക്കുന്ന തരത്തിലും മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.