തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക കൊള്ളയ്ക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. ഒക്ടോബര്‍ 2ന് തിരുവനന്തപുരത്ത് ബിജെപിയുടെ ബഹുജന മാർച്ച് നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെ മറ്റു ഉന്നത നേതാക്കളുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.‘‘അഴിമതിക്കാരെ സംരക്ഷിക്കാനും അന്വേഷണം മുതിർന്ന നേതാക്കളിലേക്ക് എത്താതിരിക്കാനുമാണ് ഇപ്പോഴത്തെ ശ്രമം.
കരുവന്നൂരിൽ നിക്ഷേപകർക്കു പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റു ചെയ്ത് അവരിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ കൊടുക്കുകയാണ് വേണ്ടത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടമായ സിപിഎമ്മുകാർ തന്നെയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലും സമാനമായ തട്ടിപ്പുകൾ സഹകരണ ബാങ്കുകളിൽ അരങ്ങേറിയിട്ടുണ്ട്. ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളാണ് മന്ത്രി വി.എൻ.വാസവൻ. പിണറായി വിജയന്റെ കാലത്തോടെ സിപിഎം എന്നെന്നേക്കുമായി അപ്രത്യക്ഷമാകും’’– അദ്ദേഹം പറഞ്ഞു.












