തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തെ വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു പെൺകുട്ടി ഇങ്ങനെ അവഹേളിക്കപ്പെടുന്നതു വേദനാജനകമാണെന്ന് ഗവർണർ ട്വീറ്റ് ചെയ്തു.
‘അർഹതപ്പെട്ട അംഗീകാരം കൈപ്പറ്റുന്നതിനായി എത്തിയ പെൺകുട്ടിയെ, മുസ്‍ലിം കുടുംബത്തിൽ ജനിച്ചതു കൊണ്ടു മാത്രം സ്റ്റേജിൽ വച്ച് അപമാനിച്ചതു വളരെയധികം വേദനാജനകമായ സംഭവമാണ്. പരിശുദ്ധ ഖുർആൻ വചനങ്ങൾക്ക് എതിരായി മുസ്‌ലിം സ്ത്രീകളെ പുരോഹിതർ മാറ്റി നിർത്തുന്നതും അവരുടെ വ്യക്തിത്വത്തെ അടിച്ചമർത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.’– ഗവർണർ ട്വിറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രതികരിച്ച വിഡിയോ പുറത്തുവന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്.
പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് കുപിതനായി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖർ രംഗത്തുവന്നിരുന്നു.