കണ്ണൂർ : ആറളത്ത് വനാതിർത്തിയിൽ ആനമതിലിന്റെ നിർമാണത്തിന്റെ മറവിൽ മരം മുറി നടന്നതായുള്ള പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് വനം വകുപ്പ്. ആന മതിലിനായി അടയാളപ്പെടുത്താത്ത മരങ്ങൾ മുറിച്ച സംഭവത്തിൽ ഗോത്ര ജീവിത സ്വാശ്രയ സംഘത്തിലെ 3 പേർക്കെതിരെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ സർവെ നടത്തി മുറിക്കാൻ അടയാളപ്പെടുത്തിയ മരങ്ങൾ കൂടാതെയുളള മരങ്ങളും മുറിച്ചതായാണ് പരാതി. അടയാളപ്പെടുത്തിയ മരങ്ങൾക്കപ്പുറം മരം മുറിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ആറളം വന്യജീവി സങ്കേതം അധികൃതർ വീഴ്ച്ച കാണിച്ചതായും ആരോപണമുണ്ട്. ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ.രാമന്റെയും ഡെപ്യൂട്ടി റെയിഞ്ചർ ജയപ്രകാശിന്റെയും നേതൃത്വത്തിൽ മുറിച്ച മരങ്ങളുടെ കണക്ക് എടുത്തു. ആന മതിലിനായി ആദ്യ രണ്ടര കിലോമീറ്റർ റീച്ചിലെ നൂറിലധികം മരങ്ങളാണ് മുറിച്ച് അട്ടിയിട്ടത്.