കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ നിർണായക നീക്കവുമായി പോലീസ്. കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്. ചിത്രം 80 ശതമാനം കൃത്യമെന്ന് വിലയിരുത്തൽ. പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു.
വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.