തിരുവനന്തപുരം: ആരോപണത്തിൽ ശശി തരീരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയതിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്പോ കള്ളം പറയുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാൽ നിയമപരമായ പോംവഴി ഉണ്ട്. നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരന്തരം നുണ പറയുകയാണ്. പതിനഞ്ച് വർഷം ഒന്നും ചെയ്യാതെ കുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത് ഇനിയെങ്കിലും പറയാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും എൻഡിഎ സ്ഥാനാർഥി വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർഥി പണം നൽകി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. അത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ നിർദ്ദേശം നൽകി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി. അതേസമയം കമ്മീഷന്‍റ തെളിവെടുപ്പിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രതിനിധി വിശദീകരണം നൽകിയത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി ലീഗൽ സെൽ കൺവീനർ ജെ. പത്മകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് വി.വി. രാജേഷ് എന്നിവരാണ് സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് പരാതി നൽകിയത്.