പെരിന്തൽമണ്ണ: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയ(33)നെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ 27 കാരിയാണ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടിൽ വെച്ചും ആറിന് പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും 16ന് കോഴിക്കോട് വെച്ചും പലദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ പറയുന്നു. കോട്ടക്കൽ പൊലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് അന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.