കൊച്ചി : കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനെ പാർട്ടി പറഞ്ഞാൽ മാത്രം പോയി കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ്. സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നത് ഡിസിസിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസയമം എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം ഉന്നയിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി. മത്സരത്തെ ആ രീതിയില്‍ കാണാനില്ലെന്നും ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര എംഎൽഎയായിരുന്ന പി ടി തോമസിന്റെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ ഭാര്യ ഉമ തോമസിനെ ഇറക്കിയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നത്. അതേസമയം ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫാണ് സിപിഎം സ്ഥാനാർത്ഥി. ജോ ജോശഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം യുഡിഎഫ് പാളയത്തിൽ നിന്ന് ഉയരുന്നതിനിടെയാണ് ഉമ തോമസിന്റെ പ്രതികരണം.












