പനമ്പിള്ളി : സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബീഹാറുകാരൻ മുഹമ്മദ് ഇർഷാദ് കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന മോഷണ വസ്തുക്കളും പോലീസ് പിടികൂടി. വെള്ളി അർധരാത്രിക്ക് ശേഷമാണ് സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വർണ്ണവും വജ്രാഭരണങ്ങളും അടക്കം നഷ്ടപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനത്തിൽ എത്തിയ ആളാണ് മോഷണം നടത്തിയത് എന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ കർണാടക പൊലീസിന് കൊച്ചി സിറ്റി പോലീസ് കൈമാറി.
തുടർന്നാണ് ഉടുപ്പിയിൽ നിന്ന് പ്രതി പിടിയിലായത്. കാറിൽ നിന്ന് മോഷണ വസ്തുക്കളും പിടിച്ചെടുത്തു. ജോഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച മുഴുവൻ സാധനങ്ങളും ഇതിൽ ഉണ്ടോ എന്നുള്ളത് പരിശോധിച്ചശേഷമേ വ്യക്തമാകൂ. മുംബൈയിൽ നിന്നാണ് മുഹമ്മദ് ഇർഷാദ് മോഷണത്തിനായി കാറിൽ കൊച്ചിയിലെത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് ജോഷിയുടെ വീട്ടിൽ കയറി മോഷണം നടത്തി മടങ്ങുന്നതിന് പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.