വാഷിങ്ടൺ: ഇസ്രായേൽ അധിനിവേശ സേനയിലെ നെത്സാ യെഹൂദ ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അതിക്രമവും ഫലസ്തീനികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളും ആരോപിച്ചാണ് ഉപരോധം കൊണ്ടുവരുന്നത്. ആദ്യമായിട്ടാണ് ഇസ്രായേൽ സൈനിക വിഭാഗത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഉപരോധം ഏർപ്പെടുത്തിയാൽ 1997ലെ നിയമപ്രകാരം ബറ്റാലിയനും അതിലെ അംഗങ്ങൾക്കും അമേരിക്കയുടെ സൈനിക സഹായമോ പരിശീലനമോ ലഭിക്കില്ല. മനഃപ്പൂർവം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന വിദേശ സുരക്ഷ, സൈനിക, പൊലീസ് യൂണിറ്റുകൾക്ക് യു.എസ് സഹായവും പ്രതിരോധ വകുപ്പിന്റെ പരിശീലന പരിപാടികളും ഈ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
പ്രത്യേക സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് സംഘം നടത്തിയ സമഗ്ര അന്വേഷണത്തെ തുടർന്നാണ് നെത്‌സ യെഹൂദ യൂണിറ്റിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നത്. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ഇസ്രായേലി സൈനിക, പൊലീസ് യൂണിറ്റുകളെ അമേരിക്കയുടെ സഹായം സ്വീകരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. ഈ യൂണിറ്റുകൾ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ ഉപരോധം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ഒക്‌ടോബർ 7-ലെ ഹമാസിന്റെ അൽ-അഖ്‌സ ഫ്‌ളഡ് ഓപ്പറേഷന് മുമ്പുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നെത്‌സ യെഹൂദ യൂണിറ്റിനെതിരായ ഉപരോധം കൊണ്ടുവരുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.