തൃശ്ശൂർ : കോവിഡ് മരണങ്ങൾ മാറ്റിനിർത്തിയാൽ സംസ്ഥാനത്ത് മാതൃമരണം ലക്ഷത്തിൽ 28 മാത്രമാണെന്ന് റിപ്പോർട്ട്. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി.) പുറത്തിറക്കിയ റിപ്പോർട്ടിലാണിത്. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ കേരളത്തിൽ കോവിഡിതര കാരണങ്ങളാൽ 133 മാതൃമരണങ്ങളുണ്ടായി. മാർച്ച് മുതൽ തുടങ്ങിയ കോവിഡ് ആദ്യതരംഗത്തിൽ സംസ്ഥാനത്ത് ഏഴു മാതൃമരണവും രണ്ടാംതരംഗത്തിൽ 117 മരണവും ഉണ്ടായി. 2018-19 വർഷത്തിൽ 160 അമ്മമാരാണ് മരിച്ചത് (32.4 ശതമാനം). കോവിഡിതര മാതൃമരണം മലപ്പുറത്താണ് കൂടുതൽ. ഇവിടെ 25 അമ്മമാർ മരിച്ചു. ഒരു മരണം മാത്രമുണ്ടായ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.
പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.എഫ്.ഒ.ജി. പഠനവിധേയമാക്കിയ 102 മാതൃമരണങ്ങളിൽ പതിനേഴും രക്തസ്രാവത്തെത്തുടർന്നാണ്. ഗർഭിണികളുടെ ആത്മഹത്യയിലും വർധനയുണ്ട്. ഹൈപ്പർടെൻഷൻ, സെപ്സിസ്, ഹൃദ്രോഗം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്.