കോഴിക്കോട് : രാജ്യത്ത് ഒരാഴ്ചയായി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ മൂന്നാംതരംഗ സാധ്യത നേരിയതോതിൽ കാണിക്കുന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് 2020 സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം 97,000-നും മുകളിലെത്തിയിരുന്നു. ഒക്ടോബറിൽ കൊറോണയുടെ ഡെൽറ്റ വകഭേദം (ബി.1.617.2) ഇന്ത്യയിൽ സ്ഥിരീകരിച്ചു. 2021 ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടാംതരംഗം അതിന്റെ പാരമ്യത്തിലെത്തി. മേയിൽ പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലെത്തി. ഇതിൽ 90 ശതമാനം പേർക്കും ഡെൽറ്റ വകഭേദമായിരുന്നു ബാധിച്ചത്. ഡിസംബർ രണ്ടിനാണ് ഡെൽറ്റയെക്കാൾ അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ (ബി.1.1.529) കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഒരുമാസം പിന്നിടുമ്പോൾ 2,135 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.