തിരുവനന്തപുരം: ഫോണിലൂടെ സ്ത്രീയെ ശല്യം ചെയ്തതിന് ലുക്ക് ഔട്ട് നോട്ടീസിറക്കിയ യുഎഇയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ പിടിയിൽ. യുഎഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ബാലരാമപുരം സ്വദേശി പ്രണവിനെ തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് പിടികൂടിയത്.
അയൽവാസിയായ സ്ത്രീയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനാണ് പ്രണവിനെതിരെ കേസെടുത്തത്. ഇൻറർനെറ്റ് കോൾ വഴിയാണ് സ്തീയെ ശല്യപ്പെടുത്തിയിരുന്നത്. പ്രണവിന്റെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പർ മറയാക്കിയാണ് ഇൻറർനെറ്റ് വഴി ഫോണ്‍വിളിച്ചിരുന്നത്. അന്വേഷണത്തിനൊടുവിൽ പ്രണവാണ് സ്ത്രീയെ ശല്യപ്പെടുത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
യുഎഇ എംബസിയിലെ ജീവനക്കാരനായ പ്രണവിനെതിരെ തിരുവനന്തപുരം റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രണ്ടു വർഷമായി സൗദിയിലായിരുന്ന പ്രണവ് കേസുള്ളതിനാൽ നാട്ടിലേക്ക് വന്നിരുന്നില്ല.
ലുക്ക് ഔട്ട് നോട്ടീസിറക്കിയതിനെ തുടർന്ന് പ്രണവ് ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. റൂറൽ സൈബർ എസ് എച്ച് ഒ രതീഷ് പി എസ് നേതൃത്വത്തിവലായിരുന്നു അന്വേഷണം.