ടോക്കിയോ: ജപ്പാനിൽ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഏഴുപേരെ കാണാതായി. നിരീക്ഷണ പറക്കൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഹെലികോപ്ടറുകളിൽ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാൻ ആഭ്യന്തര മന്ത്രി വിശദമാക്കി. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും ഹെലികോപ്ടറിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നുമാണ് പ്രതിരോധ മന്ത്രി മിനോരു കിഹാര വിശദമാക്കിയത്. രാത്രി കാലത്ത് പുറം കടലിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടതെന്നും മിനോരു വ്യക്തമാക്കി. ഹെലികോപ്ടറിലെ റെക്കോർഡറുകൾ ഇതിനോടകം കണ്ടെത്താനായിട്ടുണ്ടെന്നും അപകട കാരണമെന്താണെന്ന് കണ്ടെത്താനായി ഇതിലെ ഡാറ്റ പരിശോധിക്കുകയാണെന്നും മിനോരു പ്രതികരിച്ചു.