കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌നയെ സ്ഥലം മാറ്റി. കാസര്‍കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് മാറ്റിയത്.
ഇതേ കേസിൽ നേരത്തെ ഷജ്‌നയെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. നടപടി പിന്നീട് പിൻവലിച്ചു. ഷജ്നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷജ്‌നയോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നാണ് വിവരം.
സുഗന്ധഗിരി അനധികൃത മരംമുറിയിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
1986ൽ വൈത്തിരി സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. കോളനിയിലെ വീടുകൾക്ക് ഭീഷണിയായിനിന്ന 20 മരങ്ങൾ മുറിക്കാൻ നൽകിയ അനുമതിയുടെ മറവിൽ അനധികൃതമായി നൂറിലധികം മരങ്ങൾ മുറിക്കുകയായിരുന്നു.