വളയം : ജിഷ്ണു പ്രണോയിയുടെ ജീവത്യാഗത്തിന്റെ ഓർമകൾക്ക് വ്യാഴാഴ്ച അഞ്ചാണ്ട് തികയുന്നു. ജിഷ്ണുവിന്റെ ജന്മദേശമായ വളയത്തെ ജനമനസ്സുകളിൽ കനലായി ജിഷ്ണുവിന്റെ ഓർമകൾ എരിയുകയാണ്. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്രു എൻജിനിയറിങ് കോളേജ് വിദ്യാർഥി വളയം പൂവ്വംവയൽ കിണറുള്ളപറമ്പത്ത് ജിഷ്ണു എന്ന ജിഷ്ണു പ്രണോയ് കോളേജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കോളേജധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് തുടക്കം മുതൽതന്നെ കുടുംബം ആരോപിച്ചിരുന്നു. ഒടുവിൽ കേസ് അന്വേഷിച്ച സി.ബി.ഐ. നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കോളേജ് ചെയർമാൻ കൃഷ്ണദാസ്, സഹോദരൻ സംജിത്ത് വിശ്വനാഥ് എന്നിവരെ ഒഴിവാക്കിയാണ് ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഇതിനെതിരേ ജിഷ്ണുവിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. അഭയാകേസ് പോലെ നീതി വൈകുകയാണെന്ന് അച്ഛൻ അശോകനും അമ്മ മഹിജയും പറയുന്നു. ആദ്യം ലോക്കൽ പോലീസ് അനേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് എറ്റെടുത്തു.
കോളേജ് ചെയർമാൻ കൃഷ്ണദാസ്, പ്രിൻസിപ്പൽ ശക്തിവേൽ, അധ്യാപകൻ സി.പി. പ്രവീൺ തുടങ്ങിയവരെ പ്രതിചേർത്ത് പോലീസ് എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നു. തുടക്കംമുതൽതന്നെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി. ഒടുവിൽ സംസ്ഥാനസർക്കാർ കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. വ്യാഴാഴ്ച സി.പി.എം. നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കുന്നുണ്ട്. മേഖലയിലെ വിവിധ ക്ലബ്ബുകളും അനുസ്മരണം നടത്തും. നീതിക്കായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ മകൻ നഷ്ടപ്പെട്ട വേദനയിൽനിന്ന് മഹിജയും അശോകനും ഇനിയും മോചിതരായിട്ടില്ല.